കൊയിലാണ്ടി: സ്കൂളിൽ നടന്ന കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാൽ പ്രധാനാധ്യാപകൻ മാനസികമായി പീഡിപ്പിക്കുന്നതായി അധ്യാപികയുടെ പരാതി. കാവുംവട്ടം എം.യു.പി സ്കൂൾ അധ്യാപിക ബാസിമ ഇതു സംബന്ധിച്ച് കൊയിലാണ്ടി സി.ഐ, എ.ഇ.ഒ എന്നിവർക്കു പരാതി നൽകി.
2017 മുതൽ ഈ സ്കൂളിൽ അധ്യാപികയാണ് ഇവർ. കുറച്ചു കാലമായി അവധിയിലുള്ള കുട്ടികളെ ഉച്ചക്കഞ്ഞി രജിസ്റ്ററിൽ ഹാജരായതായി രേഖപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യാൻ വിസമ്മതിച്ചതിനാൽ പ്രധാനാധ്യാപകൻ ഭീഷണിപ്പെടുത്തി.
തന്നോട് സ്കൂളിൽനിന്ന് ഭക്ഷണം കഴിക്കരുതെന്നും ബാത്ത്റൂം ഉപയോഗിക്കരുതെന്നും പറഞ്ഞു. സ്കൂൾ യോഗത്തിൽ അവഹേളിച്ചു. പൊതു അവധി ദിവസം പ്രവൃത്തി ദിവസമായി രേഖപ്പെടുത്തി. തന്നെ സ്കൂളിൽ ഒറ്റപ്പെടുത്തുന്നു തുടങ്ങിയവയാണ് അധ്യാപികയുടെ പരാതി. അധ്യാപിക ഡിസംബർ 12നു നൽകിയ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരുകയാണെന്ന് എ.ഇ.ഒ പി.പി. സുധ അറിയിച്ചു. പരാതി ലഭിച്ചതായി സി.ഐ പറഞ്ഞു. കേസ് എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.