കാളി ദേവിയുടെ ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തില്‍ ക്ഷമാപണവുമായി യുക്രെയ്ന്‍ ഭരണകൂടം. പ്രതിരോധ മന്ത്രാലയം കാളിയെ വികലമായി ചിത്രീകരിച്ചതില്‍ ഖേദിക്കുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്നുവെന്നും യുക്രെയ്ന്‍ വിദേശകാര്യ സഹമന്ത്രി എമിന്‍ ധപറോവ വ്യക്തമാക്കി. സംഭവം വിവാദമായതിന് പിന്നാലെ യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് നീക്കം ചെയ്തിരുന്നു.
ഒരു സ്‌ഫോടനത്തിന്റെ പുകയില്‍ കാളി ദേവിയുടെ ചിത്രം ചേര്‍ത്തു കൊണ്ട് ‘കലയുടെ സൃഷ്ടി’ (Work of Art) എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റ് പുറത്ത് വന്ന് നിമിഷങ്ങൾക്കകം തന്നെ ഇന്ത്യയിലുടനീളമുള്ള ആളുകൾ
പ്രതിഷേധവുമായി രംഗത്തെത്തി. ഹൈന്ദവ വികാരങ്ങൾക്ക് മേലുള്ള ആക്രമണമെന്നാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത പ്രതികരിച്ചത്.
ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും യുക്രെയ്ന്‍ മാപ്പ് പറയണമെന്നും രാജ്യത്ത് വ്യാപകമായി ആരാധിക്കുന്ന ഒരു ദേവതയെ അപമാനിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ട്വീറ്റ് നീക്കം ചെയ്തത്.
എമിന്‍ ധപറോവയുടെ ഇന്ത്യ സന്ദര്‍ശനം നടന്ന് ദിവസങ്ങള്‍ക്കകമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ് വന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥയാണ് എമിന്‍. എമിന്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയെ കാണുകയും യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലെന്‍സ്‌കി അയച്ച കത്ത് കൈമാറുകയും ചെയ്തിരുന്നു.