വടകര: വടകര സ്റ്റേഷൻ മുറ്റത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയതോടെ വടകര സ്റ്റേഷന്റെ പ്രവർത്തനം താളംതെറ്റി.രാവിലെ 11ഓടെയാണ് ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമി സ്ഥലംമാറ്റ ഉത്തരവിറക്കിയത്. 70 പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്.
കഴിഞ്ഞദിവസം സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ 66 പേർക്കാണ് സ്ഥലംമാറ്റം. റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് സ്ഥലംമാറ്റം.
യുവാവിന്റെ മരണത്തിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലുള്ള ശുദ്ധികലശമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സൂചന. കസ്റ്റഡിമരണമെന്ന തലത്തിലേക്ക് കേസ് മാറിമറയുന്നതിന്റ സൂചനകളായി ഇതിനെ കണക്കാക്കുന്നുമുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ഇവർ സ്റ്റേഷനുകളിൽ ചാർജെടുക്കണം. രണ്ട് ദിവസത്തിനുള്ളിൽ സ്റ്റേഷന്റ പ്രവർത്തനം പൂർവസ്ഥിതിയിലാവുമെന്ന് ഡിവൈ.എസ്.പി ഹരിപ്രസാദ് പറഞ്ഞു. അതേസമയം, അപ്രതീക്ഷിത നടപടി ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നില്ല. സംഭവദിവസം ഡ്യൂട്ടിയിലില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരേയും മെഡിക്കൽ അവധിയിൽ പ്രവേശിച്ചവരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഈ നടപടി സേനയിൽ കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ചെറിയ വിഭാഗത്തിന്റെ അനാസ്ഥമൂലം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനിലെ വനിതകൾ അടക്കമുള്ള മുഴുവൻ പൊലീസുകാരെയും മാറ്റിയതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പൊലീസ് അസോസിയേഷൻ സംഭവത്തിൽ കടുത്ത അമർഷം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.