ന്യൂഡൽഹി: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ (വിസി) നിയമനം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹര്‍ജിയുമായി മുൻ വിസി ഡോ. എം.എസ്.രാജശ്രീ. വിധിക്ക് മുൻകാല പ്രാബല്യം നല്‍കരുതെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാരും ഉടൻ പുനഃപരിശോധനാ ഹർജി നൽകും.
നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ച് എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്തിന്റെ ഹർജിയിലായിരുന്നു നടപടി.
2015 ലെ എപിജെ അബ്ദുൽ കലാം സർവകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സേർച് കമ്മിറ്റി ചാൻസലർക്കു നൽകേണ്ടതെന്നും ഇവിടെ ഒരു പേരു മാത്രമാണു നൽകിയതെന്നും സേർച് കമ്മിറ്റിയുടെ രൂപീകരണം യുജിസി ചട്ടങ്ങൾക്ക് അനുസൃതമല്ലെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
രാജശ്രീയുടെ നിയമനം റദ്ദാക്കിയതിനു പിന്നാലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സിസ തോമസിനു കെടിയു വിസിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നു.