ദില്ലി: ഉപമുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും തയ്യാറാണെന്നും എം ബി പാട്ടീൽ. ‘മുഖ്യമന്ത്രി സ്ഥാനത്തിലടക്കം ഹൈക്കമാന്റ് തീരുമാനം കാക്കുകയാണെ’ന്നും എംബി പാട്ടീൽ പറഞ്ഞു. അതേ സമയം കർണാടകയിൽ മുഖ്യമന്ത്രി ആരാണെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കും. ഇന്നലെ ബംഗ്ലൂരുവിൽ ചേര്‍ന്ന എഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദേശീയ അധ്യക്ഷനോട് നിര്‍ദ്ദേശിച്ച് എംഎൽഎമാര്‍ പ്രമേയം പാസാക്കി.
മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് നിയമസഭാ കക്ഷി യോഗത്തിൽ ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. ഡി.കെ.ശിവകുമാർ ഉൾപ്പെടെയുളളവർ പിന്തുണച്ചു. എഐസിസി നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അവരുടെ അഭിപ്രായം ആരായും. ശേഷം ദില്ലിയിലെത്തി ഹൈക്കമാന്റിന് റിപ്പോർട്ട് നൽകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാകും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുഖ്യമന്ത്രിയാരാകാണമെന്നതിൽ തീരുമാനം പ്രഖ്യാപിക്കുക.
എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തിൽ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരം. കേന്ദ്ര നിരീക്ഷകർക്കു മുന്നിലും കർണാടകയിലെ ഭൂരിപക്ഷം എംഎൽഎമാർ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കർണാടക മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇന്ന് തന്നെ ദില്ലിയിൽ ചർച്ചകൾ പൂർത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും.