തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ തീവ്ര മഴ തുടർന്നേക്കാം. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷമെത്തിയതായി ഐഎംഡി അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ടായിരിക്കും. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യത്തൊഴിലാളികൾ യാതൊരുകാരണവശാലും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.