ന്യൂഡൽഹി∙ ഭീകരതയ്ക്കായുള്ള ഫണ്ടിങ്ങിനെ ഇന്ത്യ ഗൗരവത്തോടെ നേരിടാൻ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ രൂപത്തിലുള്ള ഭീകരവാദത്തെ ഇന്ത്യ ധീരമായി നേരിട്ടു. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ നയമായി കാണുന്നുവെന്നും പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ തകര്‍ക്കുന്നതിന് ഒന്നിച്ചുള്ള ശ്രമം അനിവാര്യമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ‘നോ മണി ഫോർ ടെറർ’ന്റെ മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘‘എല്ലാ ഭീകരാക്രമണങ്ങളും രോഷവും നടപടിയും അർഹിക്കുന്നു. ഭീകരവാദം മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും നാഗരികതയ്ക്കുമെതിരായ ആക്രമണമാണ്. ലോകം ഗൗരവമായി കാണുന്നതിന് വളരെ മുൻപുതന്നെ നമ്മുടെ രാജ്യം ‘ഭീകരതയുടെ ഇരുണ്ട മുഖം’ കണ്ടു. പതിറ്റാണ്ടുകളായി, ഭീകരവാദം, വ്യത്യസ്ത പേരുകളിലും രൂപങ്ങളിലും, ഇന്ത്യയെ വേദനിപ്പിക്കാൻ ശ്രമിച്ചു. ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു. പക്ഷേ ഞങ്ങൾ ഭീകരവാദത്തിനെതിരെ ധീരമായി പോരാടി. ഭീകരവാദത്തെ പിഴുതെറിയുന്നതുവരെ വിശ്രമിക്കില്ല. ഭീകരവാദത്തിന് ധനസഹായം നൽകുന്നതിന്റെ വേരുകൾ ആക്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനം’’– പ്രധാമന്ത്രി പറഞ്ഞു.