ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ശനിയാഴ്ച മയക്കുവെടി വയ്ക്കും. അന്നേ ദിവസം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. റോഡുകൾ അടച്ചിടും. പ്രദേശത്തേക്ക് ആളുകളുടെ സന്ദർശനം ഒഴിവാക്കണമെന്ന് ഇടുക്കി കളക്ടർ ഷീബ ജോർജ് നിര്‍ദ്ദേശിച്ചു. മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24ന് മോക്ക് ഡ്രിൽ നടത്തും. 25 ന് മയക്കുവെടി വെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിൽ 26 ന് ശ്രമിക്കുമെന്ന് ഹൈറേഞ്ച് സി സി എഫ് ആര്‍ എസ് അരുൺ അറിയിച്ചു.
അതേസമയം, അരിക്കൊമ്പനെ പൂട്ടാനുള്ള വയനാട്ടിലെ രണ്ടാമത്തെ ദൗത്യ സംഘം ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. സൂര്യ എന്ന കുങ്കിയാനയും റെയ്ഞ്ച് ഓഫീസർ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള 6 അംഗ വനപാലക സംഘവുമാണ് ഇടുക്കിയിലേക്ക് പുറപ്പെട്ടത്. മുൻപും പല ഓപ്പറേഷനുകളുടെയും ഭാഗമായ കുങ്കിയാണ് സൂര്യൻ. കഴിഞ്ഞ ദിവസം വിക്രം എന്ന പേരുള്ള കുങ്കിയാനയെ മുത്തങ്ങയിൽ നിന്ന് ഇടുക്കിയിൽ എത്തിച്ചിരുന്നു. സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കികൾ അടുത്ത ദിവസങ്ങളിൽ ദൗത്യത്തിന്‍റെ ഭാഗമാകും.