ഇന്തൊനീഷ്യയിലെ ജാവയിൽ സെമേരു അഗ്നിപർവതം പൊട്ടിത്തെറിച്ചു വൻ ലാവാപ്രവാഹം. ഇതെത്തുടർന്ന് 1.5 കിലോമീറ്റർ പൊക്കത്തിൽ പുകയും ചാരവും പർവതമുഖത്തുനിന്ന് ഉയർന്നു പൊങ്ങി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പർവതത്തിൽനിന്നുള്ള ലാവ 19 കിലോമീറ്റർ അകലേക്ക് ഒഴുകി. അഗ്നിപർവത സ്ഫോടനം സംബന്ധിച്ചുള്ള ഏറ്റവും ഉയർന്ന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സൂനാമി സാധ്യതയില്ലെന്നു ജപ്പാൻ കാലാവസ്ഥാവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ സെമേരു പൊട്ടിത്തെറിച്ച് 51 പേരാണു മരിച്ചത്. ഇന്തൊനീഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവതമാണ് 3676 മീറ്റർ ഉയരമുള്ള സെമേരു.