വടകര: ഉദ്യോഗസ്ഥ അഭാവത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം. 35 വകുപ്പ് മേധാവികൾ പങ്കെടുക്കേണ്ട സമിതി യോഗത്തിൽ ഭൂരിഭാഗം പേരും വിട്ടുനിന്നതാണ് വിമർശനത്തിന് കാരണം. ജനപ്രതിനിധികളും, സമിതി അംഗങ്ങളും എത്തിച്ചേർന്നിട്ടും ഉദോഗസ്ഥർ കാണിക്കുന്നത് തികഞ്ഞ അലംഭാവമാണെന്ന് പരാതി ഉയർന്നു. സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്. ഉദ്യോഗസ്ഥർ വരാത്തതിനെ തുടർന്ന് പല പരാതികൾക്കും മറുപടി ലഭിക്കാത്ത സ്ഥിതിയായി. കളക്ടറെ ഈ കാര്യം അറിയിക്കുമെന്ന് തഹസിൽദാർ കെ.ഷിബു പറഞ്ഞു.
വടകരക്കാരുടെ പൈപ്പ് വെള്ളത്തിൽ ഉപ്പ് ഭീഷണി കുറയ്ക്കാൻ പറ്റുമായിരുന്ന പെരിഞ്ചേരി കടവ് തടയണ പാലം പണി പൂർത്തിയാക്കണമെന്ന് സമിതി അംഗം പി.പി.രാജൻ ആവശ്യപ്പെട്ടു. അഴിയൂർ മുതൽ മൂരാട് വരെ ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാപക പരാതികൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാവണമെന്ന് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഈ കാര്യം ആർഡിഒ വിന്റെ ശ്രദ്ധയിൽ പെടുത്തും. മുക്കാളിയിലെ പഴയ ദേശീയപാത റീടാർ ചെയ്യണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വടകര മാർക്കറ്റ് റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ട്രാഫിക്ക് അധികൃതർ വ്യക്തമാക്കി.
കാവിലുംപാറ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.എം.വിമല സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ, ടി.വി.ബാലകൃഷ്ണൻ, ബാബു പറമ്പത്ത്, സി.കെ.കരീം, എൻ.കെ.സജിത്ത് കുമാർ, ടി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു.