കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പീഡനത്തിനിരയായ സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന ജന. സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര സുരക്ഷാവീഴ്ചക്കെതിരെയും നിയമനടപടി സ്വീകരിക്കണം.
സാധാരണക്കാരായ സ്ത്രീകൾ ഏറെ ആശ്രയിക്കുന്ന മെഡിക്കൽ കോളജുകൾ പീഡന കേന്ദ്രങ്ങളാകുന്നത് സ്ത്രീസമൂഹത്തിന് വെല്ലുവിളിയാണ്. സ്ത്രീ വാർഡുകളിൽ കൂടുതൽ സ്ത്രീ ജീവനക്കാരെ നിയമിക്കണം. സുരക്ഷാ വീഴ്ചക്ക് കാരണക്കാരായവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം.
അർധബോധാവസ്ഥയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട സർജറി കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് അതീവ ഗൗരവമർഹിക്കുന്ന കുറ്റകൃത്യമാണ്. സ്ത്രീ രോഗികൾക്കു നേരെ നിരന്തരമുണ്ടാകുന്ന സുരക്ഷാ വീഴ്ച ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഐ.സി.യു എന്ന അതീവ സുരക്ഷാ സംവിധാനം പോലും സ്ത്രീകൾക്ക് ചതിക്കുഴിയാണ് എന്നത് കേരളത്തിന് അപമാനമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.