കവ‍ര്‍ച്ചാക്കേസ്: ‘മീശ വിനീതു’മായി തെളിവെടുപ്പ്; രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെടുത്തു

news image
Apr 23, 2023, 2:23 am GMT+0000 payyolionline.in

തിരുവനന്തപുരം∙ കവ‍ര്‍ച്ചാക്കേസില്‍ അറസ്റ്റിലായ ടിക്ടോക് താരം ‘മീശ വിനീതു’മായി പൊലീസ് തെളിവെടുപ്പ് നടത്തി. പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവ‍ര്‍ന്ന കേസിലാണ് മീശ വിനീതിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കണ്ടെടുത്തു.

മീശ പിരിച്ച് ടിക്ടോക്കിൽ ആരാധകരെ ഉണ്ടാക്കിയ വിനീത് നേരത്തേ പീഡനക്കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം നേടി. കവർച്ച കേസിൽ വീണ്ടും അഴിക്കുള്ളിലാകുമ്പോൾ ഫിൽറ്ററില്ലാത്ത മീശ വിനീതിന്റെ പുതിയ മുഖമാണ് തെളിയുന്നത്. കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജർ ഷാ ആലം ഉച്ചവരെയുള്ള കളക്‌ഷൻ തുകയായ രണ്ടര ലക്ഷം രൂപ എസ്ബിഐയുടെ പള്ളിപ്പുറം ശാഖയിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ഇക്കഴിഞ്ഞ 23ന് കവർച്ചയ്ക്കിരയായത്.

മീശ വിനീതിനെയും കൂട്ടാളി ജിത്തുവിനെയും സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ബാങ്കിൽ പണം നിക്ഷേപിക്കാൻ പോകുന്ന സമയം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കവർച്ചയ്ക്കായി നഗരൂരിൽ നിന്ന് ബൈക്കും മോഷ്ടിച്ചു. കവർച്ചയ്ക്ക് ശേഷം പോത്തൻകോട് വച്ച് ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. പിന്നീട് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്ക് പോവുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഈ കാറും പൊലീസ് കണ്ടെടുത്തു. ഒളിവിൽ കഴിയവേ വിനീത് ഒരിക്കൽ കിളിമാനൂരിലും എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe