കോഴിക്കോട് : മുൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എൻ ഐ ടി ഡയരക്ടർക്കെതിരെ വിദ്യാർഥികൾ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. അധ്യാപകർ ഉൾപ്പെടെ ഇടപെട്ടെങ്കിലും ഡയരക്ടറെ മുറിക്ക് പുറത്ത് വിടാതെ ആയിരുന്നു ഉപരോധം . ഡയറക്ടർ പ്രസാദ് കൃഷ്ണക്കെതിരെ ഇന്ന് തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
നേരത്തെ എൻ ഐ ടി യിൽ പഠിച്ച വിദ്യാർഥി അജിൻ എസ് ദിലീപ് ഡയറക്ടർ പ്രസാദ് കൃഷ്ണ യുടെ പേരെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത് . ജലന്ധർ സർവ്വകലാശാലയിലെ വിദ്യാർഥിയായ അജിൻ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. എൻ ഐ ടി യിൽ നിന്ന് പഠനം നിർത്തിയതിന് കാരണം ഡയരക്ടറുടെ പീഡനമാണെന്ന് അജിൻ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഡയരക്ടർ പ്രസാദ് കൃഷ്ണയെ പഞ്ചാബ് പൊലീസ് കേസിൽ പ്രതിയാക്കിയിട്ടുണ്ട്.