ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ ബിജെപി ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചുവെന്ന് രാഹുൽ ഗാന്ധി. എന്നാൽ, ഭയക്കില്ലെന്നും ഉറച്ചുനിന്ന് പൊരുതുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ദണ്ഡ മണ്ഡലത്തിലെ സ്ഥാനാർഥിയും ആദിവാസി വിഭാഗം നേതാവുമായ കാന്തിഭായി ഖരാഡിയെയാണ് ബി.ജെ.പി ആക്രമിച്ചത്. അദ്ദേഹത്തെ ഇപ്പോൾ കാണാനില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഗുജറാത്തിൽ ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് സ്ഥാനാർഥിയെ കാണാതായത്.
അർധ സൈനിക വിഭാഗങ്ങളെ ഗുജറാത്തിൽ നിയമിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാൽ, കമീഷൻ അതിന് തയാറായില്ല. കമീഷൻ ഉറക്കം തുടരുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.
‘ബി.ജെ.പിയോടാണ് -ഞങ്ങൾ ഭയക്കുന്നില്ല, ഞങ്ങൾ ഭയക്കുകയില്ല. ഉറച്ചു നിന്ന് പൊരുതും’ -രാഹുലിന്റെ ട്വീറ്റ് അവസാനിക്കുന്നത് ഇങ്ങിനെയാണ്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പടെ 833 സ്ഥാനാർത്ഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഹാർദിക് പട്ടേൽ വിരാംഗം മണ്ഡലത്തിൽ നിന്നും കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി വഡ്ഗാമിൽ നിന്നും മത്സരിക്കും. 2.51 കോടി വോട്ടർമാർ അവസാന ഘട്ടത്തിൽ ജനവിധി നിർണയിക്കും.
26,409 പോളിങ് ബൂത്തുകൾ രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽനിന്ന് വ്യത്യസ്തമായി ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പി കോൺഗ്രസുമായിട്ടാണ് പ്രധാന മത്സരം. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.