ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കാനുള്ള പദ്ധതി ആഷിഖിന്റേത്, ആയുധങ്ങൾ അടക്കം കരുതി, റൂമിലെത്തിയത് കൃത്യമായ പ്ലാനോടെ

news image
May 27, 2023, 8:18 am GMT+0000 payyolionline.in

മലപ്പുറം : തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് ശേഷം കഷണങ്ങളാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി ചിക്കു എന്ന ആഷിഖിന്റേതായിരുന്നുവെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ്. കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോ എന്ന സംശയം ആദ്യം പൊലീസ് ഉയർത്തിയിരുന്നെങ്കിലും ഹണി ട്രാപ്പ് പദ്ധതി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങൾ കൈയ്യിൽ കരുതിയാണ് ഫർഹാനയും സംഘവും ഹോട്ടൽ മുറിയിലെത്തിയത്. ഹണി ട്രാപ്പിനായി സിദ്ദിഖിനെ നഗ്നാക്കി ഫർഹാനയ്ക്കൊപ്പം നിർത്തി ചിത്രമെടുക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് ചെറുത്താൽ മർദ്ദിക്കാനാണ് ആയുധങ്ങൾ കൈയ്യിൽ കരുതിയത്.

സിദ്ദിഖ് പ്രതിരോധിച്ചതോടെ ഷിബിലിയടക്കം മൂവരും ചേർന്ന് സിദ്ദിഖിനെ മർദ്ദിച്ചു. ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശം മുറിവേൽക്കുകയും ചെയ്തു. സിദ്ദിഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികൾ കോഴിക്കോട് നിന്ന് ഒരു ട്രോളി ബാഗ് വാങ്ങി വന്നു. എന്നാൽ മൃതദേഹം ഒരു ബാഗിൽ ഒന്നുങ്ങുന്നില്ലെന്ന് കണ്ടതോടെ വീണ്ടും കോഴിക്കോട് ചെന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും കൂടി വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ വച്ച് സിദ്ദിഖിന്റെ മൃതദേഹം കട്ടർ ഉപയോഗിച്ച് മുറിച്ച് രണ്ട് പെട്ടിയിലാക്കി. മെയ് 19നാണ് മൃതദേഹവുമായി അട്ടപ്പാടിയിലേക്ക് പോകുന്നത്. അവിടെയെത്തി ഏറ്റവും മുകളിൽ നിന്ന് പെട്ടികൾ കൊക്കയിലേക്ക് തള്ളി. അട്ടപ്പാടിയിലേക്ക് പോകാനും മൃതദേഹം അവിടെ കൊക്കയിൽ ഉപേക്ഷിക്കാനുമുള്ള പദ്ധതി ആഷിഖിന്റേതായിരുന്നു.

സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാകുകയും പിന്നാലെ അക്കൌണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുകയും ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി തിരിച്ചറിഞ്ഞ കുടുംബം മെയ് 22ന് പൊലീസിൽ പരാതി നൽകി. സിദ്ദിഖിന്റെ മകൻ്റേ ഫോണിലേക്കായിരുന്നു ട്രാൻസാക്ഷൻ മെസേജുകൾ വന്നിരുന്നത്. ഫർഹാനയുടെ ആവശ്യപ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖ് ഹോട്ടലിൽ ജോലി നൽകിയത്. വിശ്വസ്തനായി നിന്ന് ഷിബിലി, സിദ്ദിഖിന്റെ എടിഎമ്മിന്റെ പാസ്വേർഡ് പോലും മനസ്സിലാക്കിയിരുന്നു.

സിദ്ദിഖിനെ കാണാതാകുന്നതിന് മുമ്പ് ഷിബിലിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു. സിദ്ദിഖിന്റെ പേരിൽ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണം ഷിബിലിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് കൊണ്ടുപോയത്. ഇതോടെ കുടുങ്ങുമെന്ന് മനസ്സിലായ ഷിബിലിയും ഫർഹാനയും ട്രെയിൻ മാർഗം ചെന്നൈയിലേക്ക് കടന്നു. അവിടെ നിന്ന് അസ്സമിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ അതിന് മുമ്പ് എഗ്മോർ റെയിൽവെ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് പൊലീസ് മൊബൈൽ ഫോൺ, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്സ്, ഫർഹാനയുടെ പാസ്പോർട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. പിന്നീട് പ്രതികളെ കേരള പൊലീസ് സംഘത്തിന് കൈമാറി. കേരളത്തിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഹണി ട്രാപ്പ് തന്നെയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായത്. കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe