തിരുവനന്തപുരം: തെരുവുനായ് വാക്സിനേഷനിലും വന്ധ്യംകരണത്തിലും ഏർപ്പെടുന്ന ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർക്ക് മുൻകരുതലിന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. ദൗത്യത്തിനിറങ്ങും മുമ്പ് നിശ്ചിത കാലയളവുകളിലായി മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കണം.
0-7-21 എന്നീ ഇടവേളകളിലാണ് വാക്സിൻ സ്വീകരിക്കേണ്ടത്. രണ്ടു വർഷത്തിനുള്ളിൽ പ്രതിരോധ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. ജോലിക്കിടെ, നായ്കടി ഏൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.
സംസ്ഥാനതല വിദഗ്ധ സമിതിയാണ് മാർഗനിർദേശം പുറത്തിറക്കിയത്. എല്ലാ ജില്ല മെഡിക്കൽ ഓഫിസർമാർക്കും കൈമാറിയിട്ടുണ്ട്. മുഴുവൻ ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ 21 ദിവസ കാലയളവ് തെരുവുനായ് വാക്സിനേഷൻ യജ്ഞത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ 0-7 കഴിഞ്ഞവരെ വാക്സിനേഷൻ യജ്ഞത്തിനിറക്കുന്ന കാര്യം പരിഗണിക്കാനാണ് സാധ്യത.