കൊച്ചി ∙ മുൻമന്ത്രി സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു നീക്കം. ഇന്ന് ഇക്കാര്യം സൂചിപ്പിച്ചു പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. അന്വേഷണം അവസാനിപ്പിക്കുകയാണ് എന്ന വിവരം പരാതിക്കാരനെ പൊലീസ് അറിയിച്ചിട്ടുണ്ട്.
മന്ത്രിയായിരിക്കെ ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിലാണു സജി വിവാദപ്രസംഗം നടത്തിയത്. കീഴ്വായ്പൂര് പൊലീസാണ് ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റത്തിനു കേസ് എടുത്തിട്ടുള്ളത്.
കൊച്ചി സ്വദേശിയായ ബൈജു നോയൽ തിരുവല്ല മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നു മജിസ്ട്രേട്ട് രേഷ്മ ശശിധരൻ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
വിവാദം കടുത്തതോടെ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസ് എടുത്തതെങ്കിലും ചോദ്യം ചെയ്യാൻ സജി ചെറിയാനെ വിളിച്ചുവരുത്താൻ പൊലീസ് തയാറായിരുന്നില്ല. പ്രസംഗത്തിന്റെ വിഡിയോ ഉൾപ്പെടെ ലഭിച്ചിട്ടും ശാസ്ത്രീയമായ തെളിവു ശേഖരണത്തിനു പോലും തയാറാകാതെയാണു കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നു പരാതിക്കാരൻ പറഞ്ഞു.
നിയമപരമായ കാര്യമായതിനാൽ അഭിപ്രായം പറയുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ കോടതിയും പൊലീസുമാണു തീരുമാനിക്കേണ്ടതെന്നും സജി ചെറിയാൻ എംഎൽഎ പറഞ്ഞു.