തൃശൂർ ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് തോട്ടം ശിവകരൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പന്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.
ഉച്ചപൂജ നിർവഹിച്ച ഓതിക്കൻ പി.എം ഭവദാസൻ നമ്പൂതിരിയാണ് നമസ്കാര മണ്ഡപത്തിൽവച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. തെരഞ്ഞെടുപ്പിൽ തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരിൽ 33 പേർ ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 28 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്.
തിരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാർച്ച് 31 ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.