കെട്ടാങ്ങൽ : ജില്ലാ പഞ്ചായത്തിന് കീഴിലെ ചാത്തമംഗലം റീജിണൽ പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫാമിലെ കോഴികളെ കൊന്നൊടുക്കിത്തുടങ്ങി. 11,000 കോഴികളെയാണ് കൊല്ലുക. 40,000 കോഴിമുട്ടയും അഞ്ച് ടൺ കാഷ്ഠവും നശിപ്പിക്കും. വെള്ളിയാഴ്‌ച ഫാമിലെ രണ്ടായിരത്തോളം കോഴികളെയും സമീപ പ്രദേശത്തെ മറ്റൊരു ഫാമിലെയും പ്രദേശത്തെ വീടുകളിലെയും 1500ഓളം കോഴികളെയും കൊന്നു. കോഴികളെ കൊന്നശേഷം പൗൾട്രി ഫാമിന്റെ കോമ്പൗണ്ടിൽ തയാറാക്കിയ ചൂളയിലാണ് ദഹിപ്പിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിവളർത്തു കേന്ദ്രത്തിന്റെ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തുപക്ഷികളെയും കൊല്ലും.
ജില്ലാ ഭരണവിഭാഗവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട കർമസേനയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നതിനാൽ ഫാമിന് 10 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശമുണ്ട്.