ന്യൂഡൽഹി∙ പരസ്യത്തിന് ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‍രിവാളിന് നോട്ടിസ്. പത്തു ദിവസത്തിനകം പണം അടയ്ക്കാനാണ് ഡയറക്ടറേറ്റ് ഒാഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റിയുടെ നിര്‍ദേശം.
സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പരസ്യം നല്‍കിയെന്നാണു കണ്ടെത്തല്‍. 2015–2016ല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച 97 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, നോട്ടിസിനു പിന്നാലെ എഎപി-ബിജെപി വാഗ്വാദം ആരംഭിച്ചു. ഏതൊക്കെ പരസ്യങ്ങളുടെ പേരിലാണ് പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്ന് അറിയണമെന്ന് എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത സെക്രട്ടറി ആർ. ആലീസ് വാസിന് കത്തയച്ചു. ‘‘കഴിഞ്ഞ ഏഴുവർഷമായി ഭരണഘടനയ്ക്കു വിരുദ്ധമായി ബിജെപി ലഫ്. ഗവർണറിലൂടെ ഡൽഹി സർക്കാരിനെ നിയന്ത്രണത്തിലാക്കാൻ നോക്കുകയാണ്. ഇന്നത്തെ നോട്ടിസും ബിജെപിയുടെ സമ്മർദ്ദത്തിന്റെ ഭാഗമാണ്’’ – ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
അതേസമയം, ഇതു തട്ടിപ്പാണെന്ന് ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. ‘‘ഇതു ഡൽഹി സർക്കാരിന്റെ തട്ടിപ്പാണ്. എഎപിയുടെ ബാങ്ക് അക്കൗണ്ട് എത്രയും പെട്ടെന്ന് മരവിപ്പിക്കണം. സർക്കാർ ഫണ്ട് ഉപയോഗിച്ച് മുഖം മിനുക്കാനാണ് പാർട്ടിയുടെ ശ്രമം’’ – തിവാരി കൂട്ടിച്ചേർത്തു.