പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽണ്ണ പോളിടെക്നിക് ഹോസ്റ്റലിന് എതിർവശം കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്. ബസ് കൈകാണിച്ച് നിർത്തിച്ച ശേഷം നാലു പേർ കല്ലെറിയുകയായിരുന്നു. ഡ്രൈവർ കോഴിക്കോട് പടനിലം സ്വദേശി അഷ്റഫിനാണ് (39) പരിക്കേറ്റത്. ഇദ്ദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ബസിന്‍റെ മുൻഭാഗത്ത് ഇരുന്നിരുന്ന യാത്രക്കാരൻ അരീക്കോട് സ്വദേശിക്കാണ് പരിക്കേറ്റത്.
പെരിന്തൽമണ്ണ ഭാഗത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസാണ് വെള്ളിയാഴ്ച രാവിലെ 8.45 ന് അക്രമിക്കപ്പെട്ടത്. ബസിന്‍റെ ചില്ലുകൾ തകർന്നിട്ടും തുടരെ എറിയുകയായിരുന്നെന്നും കല്ലെറിഞ്ഞയാളുകൾ സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടെന്നും ഡ്രൈവർ പറഞ്ഞു.
പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ബസിൽ പത്തോളം യാത്രക്കാരാണുണ്ടായിരുന്നത്.