തിരുവനന്തപുരം: പോത്തൻകോട് നേതാജിപുരത്ത് തെരുവുനായകൾ ആടുകളെ കടിച്ചു കൊന്നു. നേതാജിപുരം തസ്നി മൻസിലിൽ ഷാഫിയുടെ ആറ് ആടിനെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. അഞ്ച് ആൺ ആടും കെന്നടി ഇനത്തിൽപ്പെട്ട ഒരു ഗർഭിണിയായ ആടുമാണ് നായ്ക്കളുടെ അക്രമണത്തിൽ ചത്തത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. വെളുപ്പിന് മൂന്ന് മണിക്ക് പശുവിനെ കറക്കുന്നതിന് വേണ്ടി ഷാഫി എഴുന്നേറ്റ സമയത്ത് ആണ് നായ്ക്കളുടെ ആക്രമണം കാണുന്നത്.
നായ്ക്കൾ ഷാഫിയെയും ആക്രമിക്കാൻ ഓടിച്ചു. ബഹളം കേട്ട് വീട്ടുകാർ എണീറ്റാണ് നായ്ക്കളെ തുരത്തി ഷാഫിയെ രക്ഷിച്ചത്. തുടർന്ന് ആണ് തൊഴുത്തിലുണ്ടായിരുന്ന ആറ് ആടുകളെ നായ്ക്കള്‍ കടിച്ച് കൊന്ന് ഇട്ടിരിക്കുന്നത് കണ്ടത്. പന്ത്രണ്ടോളം നായകൾ ഉണ്ടായിരുന്നുവെന്ന് ഷാഫി പറഞ്ഞു. കുറച്ച് ദിവസം മുൻപ് അയൽവാസിയായ ഭുവനചന്ദ്രൻ നായരുടെ രണ്ട് ആടിനെ നായ കടിച്ച് കൊന്നിരുന്നു.
ഇന്നലെ ഷാഫിയുടെ മറ്റൊരു അയൽവാസിയായ ഷറഫുദ്ദീന്റെ ഒരു ആടിനെ നായ്ക്കൾ കടിച്ച് കൊന്നിരുന്നു. നായ്ക്കളുടെ നിരന്തരം ശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. ഡോക്ടർമാരത്തി ആടുകളെ പോസ്റ്റ് മാർട്ടത്തിനുശേഷം കുഴിച്ചുമൂടി. തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ അടിയന്തര ഇടപടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.