ന്യൂഡൽഹി ∙ ബസ്മതി അരിയുടെ നിലവാര–തിരിച്ചറിയൽ മാനദണ്ഡങ്ങൾ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിജ്ഞാപനം ചെയ്തു. തവിട് ബസ്മതി അരി, തവിട് നീക്കിയത്, പുഴുങ്ങിയ തവിട് അരി, പുഴുങ്ങിയതും തവിടു നീക്കിയതുമായ അരി എന്നിവയുൾപ്പെടെ എല്ലാത്തരം ബസ്മതി അരിയുടെയും മാനദണ്ഡങ്ങൾ വ്യക്തമാക്കി ഭക്ഷ്യ സുരക്ഷാ ചട്ടത്തിലെ ഭേദഗതിയാണു വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഫുഡ് പ്രോഡക്ട്സ് സ്റ്റാൻഡേർഡ്സ് ആൻഡ് ഫുഡ് അഡിറ്റീവ്സ് എന്ന ചട്ടത്തിലെ മാനദണ്ഡങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.
സ്വാഭാവിക ഗന്ധം അരിക്കുണ്ടാകണമെന്നും കൃത്രിമ നിറം, പോളിഷിങ് വസ്തുക്കൾ എന്നിവയിൽ നിന്നും കൃത്രിമ ഗന്ധത്തിൽ നിന്നും മുക്തമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അരിയിലെ യൂറിക് ആസിഡ്, ഈർപ്പം എന്നിവയുടെ അളവിലുൾപ്പെടെ വ്യക്തത വരുത്തി. ബസ്മതി അരിയുടെ ശരാശരി നീളം, മറ്റു വിശദാംശങ്ങൾ, ബസ്മതി അല്ലാത്ത അരിയുടെ അളവ് എന്നിവയെല്ലാം മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
തവിടുള്ള ബസ്മതി അരിയുടെ ശരാശരി നീളം 7 മില്ലീമീറ്റർ ആയിരിക്കണം. തവിടു മാറ്റിയതാണെങ്കിൽ 6.61 മില്ലീമീറ്റർ. അരി വേവിച്ച ശേഷമാണെങ്കിൽ നീളം 12 മി.മീറ്ററിൽ കൂടുതലായിരിക്കണം. യൂറിക് ആസിഡിന്റെ നില കിലോയിൽ 100 മില്ലിഗ്രാമിൽ താഴെയായിരിക്കണം. പൊട്ടിയ അരിയുടെ(ബ്രോക്കർ ബസ്മതി) കാര്യത്തിൽ നീളം വലുപ്പം തുടങ്ങിയ ചട്ടങ്ങൾ ഒഴിച്ചു ബാക്കി മാനദണ്ഡങ്ങളെല്ലാം ബാധകമാണ്.