ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

news image
Mar 18, 2023, 3:11 am GMT+0000 payyolionline.in

കൊച്ചി: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറത്തിറക്കി. കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴ  കെട്ടിവെയ്ക്കണം. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് എൻ ജി ടി ചോദിച്ചിട്ടുണ്ട്. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്.

 

അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവും ട്രൈബ്യൂണലിനു മുമ്പാകെ ഓൺലൈൻ വഴി ഹാജരായിരുന്നു. തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണ്, ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്ന് ഈടാക്കുമെന്നും ജസ്റ്റിസ് എകെ ഗോയൽ മുന്നറിയിപ്പ് നൽകി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ സംബന്ധിച്ചും വിശദമായ സത്യവാങ്മൂലം ട്രൈബ്യൂണലിന് സംസ്ഥാനം സമർപ്പിച്ചിരുന്നു. തീയണയ്ക്കാൻ സ്വീകരിച്ച നടപടികളും  വിശദീകരിച്ചിരുന്നു.  ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള ഓർഗാനിക് വേസ്റ്റിൻറെ വരവ് കുറയ്ക്കും, ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിക്കില്ല തുടങ്ങിയ കാര്യങ്ങളും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.  കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസുള്ളതിനാൽ  മറ്റൊരു കേസ് ട്രൈബ്യൂണലിൻറെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നും സംസ്ഥാനം ആഭ്യർത്ഥിച്ചു.  ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കെ ഭരണനിർവ്വഹണത്തിലെ വീഴ്ചയെന്ന ഹരിത ട്രൈബ്യൂണലിൻറെ നിരീക്ഷണം സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe