മയക്കുമരുന്നിന് അടിമകളായവര്‍ സിനിമയില്‍ വേണ്ട: നിര്‍മാതാക്കൾ

news image
Sep 27, 2022, 3:41 pm GMT+0000 payyolionline.in

കൊച്ചി: മയക്കുമരുന്നിന് അടിമയായ സിനിമാപ്രവര്‍ത്തകര്‍ സിനിമയില്‍ വേണമെന്ന് തങ്ങള്‍ക്ക് ആ​ഗ്രഹമില്ലെന്ന്  നിര്‍മാതാക്കളുടെ സംഘടന. ഇക്കാര്യത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ത് തീരുമാനം എടുത്താലും എല്ലാ രീതിയിലുമുള്ള പിന്തുണയും തങ്ങൾ നൽകുമെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് വ്യക്തമാക്കി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

സിനിമ ലൊക്കേഷനുകളിൽ പൊലീസിന് പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. പരാതികള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കണം. പത്രമാധ്യമങ്ങളില്‍ കാണുന്നു മയക്കുമരുന്നു സംഘങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കില്‍ പൂര്‍ണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിര്‍മാതാക്കള്‍ നല്‍കും. സെലിബ്രിറ്റികള്‍ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാല്‍ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂവെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

അതേസമയം, യൂടൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമ രംഗത്ത് താത്കാലിക വിലക്ക് ഏർപ്പെടുത്തി. നടന്‍റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷമാണ് നിർമാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിർമാതാക്കൾ അറിയിച്ചു. കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ലഹരി പരിശോധനക്ക് വിധേയനാക്കി. എന്നാൽ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ശ്രീനാഥ് ഭാസിക്ക് പൂർത്തിയാക്കാവുന്നതാണ്. ഇതിനിടെ നടന്‍റെ നഖം, തലമുടി, രക്തസാന്പിൾ എന്നിവ പൊലീസ് ശേഖരിച്ചു. പരാതിക്കിടയായ സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ പൊലീസ് സ്വമേധയാ സാന്പിൾ ശേഖരിക്കുകയായിരുന്നു. നേരത്തെ നിർമാതാവുമായുള്ള തർക്കത്തിന്‍റെ പേരിൽ യുവതാരം ഷെയിൻ നിഗത്തെയും നിർമാതാക്കളുടെ സംഘടന വിലക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe