റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ അശ്ലീല ദൃശ്യങ്ങള്‍; വൈറൽ വീഡിയോയിലുള്ളത് താനോ? പ്രതികരിച്ച് പോണ്‍ സ്റ്റാർ

news image
Mar 21, 2023, 11:14 am GMT+0000 payyolionline.in

ദില്ലി: റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിനിടെ അശ്ലീല സിനിമാ ദൃശ്യങ്ങള്‍ വന്ന സംഭവത്തോട് പ്രതികരിച്ച് പോണ്‍ സ്റ്റാര്‍ കേന്‍ട്രാ ലസ്റ്റ്. ബിഹാറിലെ പട്ന റെയില്‍വേ സ്റ്റേഷനില്‍ നൂറുകണക്കിന് ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് ടിവിയില്‍ അശ്ലീല സിനിമാ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ട്വിറ്ററില്‍ ഇന്ത്യ എന്ന് കുറിച്ച് കൊണ്ടാണ് കേന്‍ട്രാ ലസ്റ്റ് തന്‍റെ ചിത്രം പങ്കുവെച്ചത്. ബിഹാര്‍ റെയില്‍വേ സ്റ്റേഷൻ എന്ന് ടാഗും അവര്‍ പോസ്റ്റിന് നല്‍കിയിട്ടുണ്ട്.

പാറ്റ്ന റെയില്‍വേ സ്റ്റേഷനിനെ സംഭവമെന്ന് നേരിട്ട് പരാമർശം നടത്തിയില്ലെങ്കിലും കേന്‍ട്രാ ലസ്റ്റിന്‍റെ പോസ്റ്റിന് താഴെ നിരവധി ചോദ്യങ്ങളും പ്രതികരണങ്ങളും എത്തി. ഇത് നിങ്ങളുടെ വീഡിയോ ആയിരുന്നു, അതറിയാമോ എന്നാണ് ഒരാള്‍ ചോദിച്ചത്. അതിന് ആണെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കേന്‍ട്ര ലസ്റ്റ് മറുപടി നല്‍കിയത്. മൂന്ന് മിനിറ്റോളമാണ് അശ്ലീല ദൃശ്യങ്ങള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് മുന്നിലേക്ക് എത്തിയത്.

ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. അശ്ലീല ദൃശ്യങ്ങള്‍ പൊതു ടിവിയില്‍ സംപ്രേക്ഷണം ചെയ്ത് കണ്ടതോടെ ആദ്യം ഞെട്ടലിലായ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന കമ്പനിയെ ബന്ധപ്പെട്ടാണ് ടിവിയിലെ പ്രക്ഷേപണം നിര്‍ത്തിപ്പിച്ചത്. യാത്രക്കാരുടെ പരാതിക്ക് പിന്നാലെയായിരുന്നു ഇത്. റെയില്‍വ പൊലീസിനെയാണ് ആദ്യം വിവരം അറിയിച്ചതെങ്കിലും നടപടി എടുക്കാന്‍ കാലതാമസം വന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. സ്റ്റേഷനിലെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാനുള്ള കരാറിലുണ്ടായിരുന്ന ദത്ത കമ്യൂണിക്കേഷനെതിരെ റെയില്‍വേ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഏജന്‍സിക്ക് പിഴയിട്ടതിന് പിന്നാലെ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തതായി റെയില്‍വേ വ്യക്തമാക്കി.

ഇവരുമായി ഉണ്ടായിരുന്ന കരാര്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. സ്റ്റേഷനിലെ പ്ലാറ്റ്ഫോം 10ലായിരുന്നു അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചത്. ഇതില്‍ ചില ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്തിട്ടുണ്ട്. അമ്പരപ്പിക്കുന്ന അനാസ്ഥയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ സംഭവം വിവാദമായിരിക്കുകയാണ്. പത്താമത്തെ പ്ലാറ്റ് ഫോമില്‍ മാത്രമാണോ ഈ ദൃശ്യങ്ങള്‍ വന്നതെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe