ആലപ്പുഴ: വനിത കൃഷി ഓഫിസർ പ്രതിയായ കള്ളനോട്ട് കേസിലെ മറ്റ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. വെള്ളിയാഴ്ച കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് സൂചന.അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
കള്ളനോട്ട് കേസിൽ റിമാൻഡിൽ കഴിയുന്ന എടത്വ കൃഷി ഓഫിസർ എം. ജിഷമോളെ (39) മാവേലിക്കര ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ, അന്വേഷണത്തിന് സഹായിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും ഇവരിൽനിന്ന് ലഭിച്ചില്ലെന്നാണ് വിവരം.
വനിത കൃഷി ഓഫിസർ ഉൾപ്പെട്ട കേസിന്റെ തുടരന്വേഷണം കഴിഞ്ഞയാഴ്ചയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വി. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്നും സംശയമുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞമാസം 25നാണ് കേസിനാസ്പദമായ സംഭവം.