ദില്ലി:കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങി. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേൾക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എല്ലാം വിരുദ്ധമാണ് കേന്ദ്ര സർക്കാർ പാസാക്കിയ ഭേദഗതിയെന്ന് ഹർജിക്കാരിൽ ഒരാളായ ജി മോഹൻ ഗോപാൽ വാദം തുടങ്ങി വച്ച് പറഞ്ഞു. തുല്യ അവസരം എന്ന മൗലിക അവകാശം ഹനിക്കുന്നതാണ് സാമ്പത്തിക സംവരണമെന്നും അദ്ദേഹം വാദിച്ചു.
സാമ്പത്തിക സംവരണം യഥാർത്ഥത്തിൽ മുന്നോക്ക സംവരണം മാത്രമാണെന്നും മോഹൻ ഗോപാൽ പറഞ്ഞു. അറ്റോണി ജനറൽ കെകെ വേണുഗോപാലാണ് കേന്ദ്രസർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായത്. കെകെ വേണുഗോപാൽ കുറെ നാളുകൾക്ക് ശേഷം നേരിട്ട് കോടതിയിൽ എത്തിയതിൽ ചീഫ് ജസ്റ്റിസ് സന്തോഷം പ്രകടിപ്പിച്ചു.