7999477716 വാട്സാപ്പ് നമ്പർ കുറിച്ചുവച്ചോളു, പാർട്ടിയിലെ തിരുത്തിന് പൊതുജനാഭിപ്രായം തേടി സിപിഎം; ഇങ്ങനെയൊരു തോൽവി പ്രതീക്ഷിച്ചില്ലെന്നും സെക്രട്ടറി

news image
Jun 9, 2026, 12:18 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിൻറെ റിവ്യു റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ട് ദിവസങ്ങളിലായി ചേർന്ന സി പി എം നേതൃയോഗങ്ങൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. പരാജയ കാരണത്തിൽ ആഴത്തിലുള്ള വിമർശനവും സ്വയം വിമർശനവും ചേർത്ത് വേണം റിപ്പോർട്ട് അംഗീകരിക്കാവു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 40000 പാർട്ടി ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടി വിപുല‌ീകൃത സംസ്ഥാന സമിതി ചേരും. ഓഗസ്റ്റിലായിരിക്കും യോഗം ചേരുകയെന്നും സി പി എം സംസ്ഥാന സെക്രട്ടറി അറിയിച്ചു. ഈ യോഗത്തിൽ ഭാവി പരിപാടികൾ ആലോചിക്കും. അടിസ്ഥാന സ്വഭാവത്തിൽ നിന്നുള്ള തിരുത്താണ് പാർട്ടി ലക്ഷ്യമിടുന്നത്. എല്ലാ ജനവിഭാഗങ്ങളുടേയും അഭിപ്രായം തേടിയാകും ഇതെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിവരിച്ചു. വാട്സാപ്പ് നമ്പർ വഴിയും മെയിൽ വഴിയും പോംവഴികൾ ചർച്ച ചെയ്യാം. എല്ലാവരുടേയും പൂർണ്ണ പിന്തുണ തേടും. ജനാധിപത്യ ശൈലിയിൽ അഭിപ്രായം ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുത്തിന് പൊതുജനാഭിപ്രായം തേടും
തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഇങ്ങനെ ഒരു പരാജയം ഉണ്ടാകുമെന്ന് മനസിലാക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ലോകത്താകെ നിലനിൽക്കുന്ന വലതുപക്ഷ വത്കരണം കേരളത്തിന്റെ ചിന്താ മണ്ഡലത്തിലും ശക്തമായിരുന്നു. ജനകീയ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പാർടിയിലെ തിരുത്തലിന് പൊതുജനാഭിപ്രായം തേടും. എല്ലാവർക്കും പങ്കെടുക്കാം. പുതുവഴികൾ എന്ന പേരിൽ മെയിൽ ഐ ഡിയും വാട്സാപ്പ് ഗ്രൂപ്പും വെബ്സൈറ്റും ഇതിനായി ഉണ്ടാകും. 7999477716 എന്ന വാട്സാപ്പ് നമ്പറും [email protected] എന്ന മെയിൽ ഐ ഡിയും ഇതിനായി ഉപയോഗിക്കാമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

വി ഡി എസ് സർക്കാരിന് വിമർശനം
ബന്ധുക്കളേയും സ്വന്തക്കാരേയും യു ഡി എഫ് നിയമിക്കുകയാണെന്ന വിമർശനവും സി പി എം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചു. ബന്ധുവിന്റെ അല്ല, മന്ത്രിയുടെ രാജിയാണ് ആവശ്യം. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. സസ്പെൻഷനിലായ ഐ എ എസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നിയമനം സംഘപരിവാർ താൽപര്യപ്രകാരമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe