തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം. ഇന്നലെ കോട്ടയം എക്സ്പ്രസിൽ വെച്ചാണ് ഒരാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. അശ്ലീല പ്രകടനം കാണിച്ചയാൾ വർക്കലയിലിറങ്ങി. ദൃശ്യങ്ങൾ പെൺകുട്ടിയുടെ സുഹ്യത്താണ് നവമാധ്യമങ്ങളിൽ പങ്കു വച്ചത്. പരാതി ലഭിച്ചിട്ടില്ലെന്ന് റയിൽവേ പൊലീസ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ ട്രെയിനിൽ സഞ്ചരിച്ച രണ്ട് പെൺകുട്ടികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഒരാൾ അശ്ലീല ചേഷ്ടകൾ സഹോദരിയെ കാണിക്കുന്നത് ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധിച്ചിട്ടാകണം വർക്കലയിൽ ഇയാൾ ഇറങ്ങിപ്പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ വർക്കല സ്റ്റേഷനിലോ ഒപ്പം യാത്ര ചെയ്ത ആളുകളോടോ ഈ പെൺകുട്ടികൾ ഈ പരാതി പറഞ്ഞില്ല. കൊല്ലത്തേക്കാണ് ഈ പെൺകുട്ടികൾ യാത്ര ചെയ്തിരുന്നത്.
കുട്ടികളുടെ നമ്പർ എടുത്ത് റെയിൽവേ പൊലീസ് അവരുമായി സംസാരിച്ചു. ഈ ദൃശ്യങ്ങൾ അവരുടെ സുഹൃത്തുക്കൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലേക്ക്, ഇയാളെ കണ്ടെത്താൻ വേണ്ടി വിദ്യാർത്ഥികൾ അയച്ചു കൊടുക്കുകയും ചെയ്തു. അതിന് ശേഷം ഇയാളെ കണ്ടെത്തുന്നതിന് മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയുമുണ്ടായി. അതോട് കൂടിയാണ് ഈ സംഭവം പുറത്തറിഞ്ഞത്. പൊലീസ് പ്രതിയെ കണ്ടെത്താുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ദൃശ്യങ്ങളുെട അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.