ഹർജി രാഷ്ട്രീയ പ്രേരിതമെന്ന സർക്കാർ വാദം; ഹർജിക്കാരിയെ അപഹസിച്ചത് ഹൃദയഭേദകമെന്ന് ഹൈക്കോടതി, പിൻവലിച്ച് സർക്കാർ

news image
Dec 22, 2023, 10:35 am GMT+0000 payyolionline.in

കൊച്ചി: മറിയക്കുട്ടിയുടെ ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ അഭിഭാഷകന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. മറിയക്കുട്ടിയുടെ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.

 

‘ക്രിസ്തുമസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാട് ഹൃദയഭേദകമാണ്. ഹർജിക്കാരിക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായം തരാം. ഈ പെൻഷൻ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സർക്കാ‍ർ പറയുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ ഉത്തരവാദിത്വം തളളിക്കളയരുത്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാൽ ഇവിടെ ആളുകൾക്കു ജീവിക്കണ്ടേ. ആളുകളുടെ ഡിഗ്നിറ്റിയെപ്പറ്റി സർക്കാർ ഓർക്കണം. ഹർജിക്കാരിക്ക് കിട്ടാനുളള 4500 രൂപ കൊടുക്കാൻ പലരും തയാറായേക്കും, എന്നാൽ വ്യക്തിയെന്ന നിലയിൽ സമൂഹത്തിലെ അവരുടെ മാന്യതയും ഡിഗ്നിറ്റിയും കൂടി കോടതിക്ക് ഓർക്കേണ്ടതുണ്ട്.’- കോടതി പറഞ്ഞു.

ആവശ്യമെങ്കിൽ അമിക്കസ് ക്യൂറിയെ വയ്ക്കും. സീനിയർ അഭിഭാഷകരെ അടക്കം ഉൾപ്പെടുത്തി ആവശ്യമെങ്കിൽ സാഹചര്യം പരിശോധിക്കും. ഇതുവഴി സർക്കാർ പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ഹർജിക്കാരിക്ക് താല്പര്യമെങ്കിൽ കോടതി വഴി സഹായിക്കാൻ തയ്യാറാണെന്ന് കോടതി പറഞ്ഞു. അതേസമയം, ഹർജിയിൽ സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് കോടതിയിൽ നടക്കുന്നത്. കോടതി അനാവശ്യമായ കാര്യങ്ങൾ പറയുന്നുവെന്ന് സർക്കാർ പറഞ്ഞു. ഞാൻ എന്ത് തെറ്റാണ് പറഞ്ഞത് പറയണമെന്ന് കോടതി പറഞ്ഞു. പറഞ്ഞാൽ താൻ ഈ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണ്. ഒരു വയസായ സ്ത്രീയുടെ കൂടെ നിന്നതാണോ തെറ്റ്. താൻ പറഞ്ഞു തെറ്റ് ഈ ബാറിലെ ആരെങ്കിലും ചൂണ്ടി കാണിച്ചാൽ  കേസിൽ പിന്മാറാൻ തയ്യാറാണെന്നും ജസ്റ്റീസ് ദേവൻ പറഞ്ഞു. കോടതിയുടെ വിമർശനം ശക്തമായതോടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമർശം പിൻവലിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe