ദുരൂഹത ഒഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം; മരിച്ചവരുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

news image
Apr 4, 2024, 3:59 am GMT+0000 payyolionline.in

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു. കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബ്ലാക് മാജിക്കിൽ ആകൃഷ്ടരായാണ് അരുണാചലിലെ സിറോ താഴ്വരയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ആരാണ് ബ്ലാക് മാജിക്കിലേക്ക് നയിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പേ മരണാനന്തര ജീവിതമെന്ന ആശയത്തെ പിന്തുടർന്ന നവീനും- ഭാര്യ ദേവിയും ഇതിനു മുമ്പും അരുണാചലിലേക്ക് യാത്ര ചെയ്തിരുന്നു. ദമ്പതികള്‍ക്കൊപ്പം മരിച്ച സുഹൃത്തായ ആര്യ അന്ധവിശ്വാസത്തിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മലയാളികളുടെ മരണം അന്വേഷിക്കാൻ 5 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അരുണാചല്‍ പൊലീസ് അറിയിച്ചു.

 

അടുത്തമാസം ഏഴിനാണ് ദേവിയുടെ സുഹൃത്തായ ആര്യയുടെ കല്യാണം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനുള്ള ഒരുക്കളൊക്കെയായി സന്തോഷവതിയായിരുന്ന ആര്യയെയാണ് കഴിഞ്ഞ 27മുതൽ കാണാതാകുന്നത്. മരണാന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നീ ആശയങ്ങളെ പിന്തുടുന്നവർ സംശയകരമായി ഒന്നും പ്രകടമാക്കിയിരുന്നില്ല. കഴിഞ്ഞ 17ന് നവീനും-ദേവിയും കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയത്. 27 ന് തിരുവനന്തപുരത്തെത്തി, 10 ദിവസം ഇവർ എവിടെയായിരുന്നുവെന്നതും ദുരൂഹതമാണ്. പിന്നാലെ ദേവിയെയും കൂട്ടി അരുണാചലിലേക്ക് പോയി. 28 ന് അരുണാചലിലെ ജിറോമിലെത്തി ഹോട്ടൽ മുറിയെടുത്തവർ മൂന്ന് ദിവസം പുറത്തായിരുന്നു. നവീന്റെ രേഖകളാണ് ഹോട്ടലിൽ നൽകിയത്. ഒന്നാം തീയതി മുതൽ കാണാത്തതിനാലാണ് ഹോട്ടൽ മുറിയിൽ പരിശോധിച്ചതെന്ന് എസ്പി പറയുന്നു.

 

രണ്ട് സ്ത്രീകളെയും ബ്ലെയ്ഡ് ഉപേക്ഷിച്ച് ഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷമാണ് നവീൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. രക്തംകട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടൽ മുറിയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണും ഒരു ലാപ് ടോപ്പും പരിശോധിച്ചാലും കുടുതൽ തെളിവുകള്‍ ലഭിക്കുകയുളളു. ഇതിനുള്ള ശ്രമത്തിലാണ് പൊലീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe