‘കൈയില്‍ കാശുണ്ടെങ്കില്‍ വീട്ടില്‍  സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി നീന്തട്ടെ; കടുത്ത ശിക്ഷ’: സഞ്ജു ടെക്കിക്കെതിരെ ഗണേഷ് കുമാർ

news image
Jun 3, 2024, 3:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: കാറിൽ സ്വിമ്മിങ് പൂളുണ്ടാക്കി റോഡിലൂടെ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ വ്യക്തമാക്കി. നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നല്ല പൗരന്‍മാരും മാന്യമാരും. എന്നാല്‍, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഈ യൂട്യൂബര്‍  കാണിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എന്ത് ഗോഷ്ഠിയും കാണിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അന്തസിന് ചേര്‍ന്ന കാര്യമല്ല. ഇപ്പോള്‍ കാണിച്ച ഈ പ്രവര്‍ത്തി അയാളുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കും. എന്നാല്‍, ആ സംസ്‌കാരമൊക്കെ കൈയില്‍വെച്ചാല്‍ മതി. സഞ്ജു ടെക്കി ഇതിനുമുമ്പ് ചെയ്തിട്ടുള്ള വീഡിയോയും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേലത്തരമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പരിഹസിച്ചിരുന്നു. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു വ്ളോഗിൽ പറഞ്ഞത്.  യുട്യൂബിന് റീച്ച് കൂടുന്നതില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍, നിയമലംഘനം നടത്തി റീച്ച് കൂട്ടാന്‍ നില്‍ക്കുന്നവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കാതെ ഇരിക്കുകയാണ് അന്തസുള്ള ആളുകള്‍ ചെയ്യേണ്ടതെന്നും ഗണേഷ് കുമാർ പറയുന്നു. നിയമങ്ങള്‍ അനുസരിക്കുകയെന്നതാണ് ഒരു പൗരന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷയായിരിക്കും നല്‍കുകയെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.

ഉപദേശിച്ചോ ശാസിച്ചോ വിടുന്നത് ആയിരിക്കില്ല നടപടി. ഹൈക്കോടതി പറഞ്ഞത് പോലെ കര്‍ശന നടപടി തന്നെ സ്വീകരിക്കും. പ്രായപൂര്‍ത്തിയായിട്ടും പണത്തിന്റെ കൊഴുപ്പുകൊണ്ട് അഹങ്കാരം കാണിച്ചാല്‍ അകത്ത് കിടക്കുമെന്നാണ് തനിക്ക് പറയാനുള്ളത്. മോട്ടോര്‍ വാഹനവകുപ്പിന് നിയമപരമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ നടപടി തന്നെ യുട്യൂബര്‍ക്കെതിരേ എടുക്കും. കൈയില്‍ കാശുണ്ടെങ്കില്‍ വീട്ടില്‍  സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി നീന്തട്ടെ. എം.വി.ഡി. വിളിച്ച് ഉപദേശിച്ചാല്‍ പോലും പുറത്തിറങ്ങിയിട്ട് എന്റെ റീച്ച് കൂടിയെന്നാണ് പറയുന്നത്. ഈ വീഡിയോ കൊണ്ട് റീച്ച് കിട്ടിയാലും കുഴപ്പമില്ല.  നിയമലംഘനം കൊണ്ട് കിട്ടുന്ന റീച്ച് കൊണ്ട് വലിയ കാര്യമില്ല. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധരെ നിരുല്‍ഹാസപ്പെടുത്തുകയാണ് പൊതുസമൂഹം ചെയ്യേണ്ടത്.  ഹൈക്കോടതി ഇടപ്പെട്ട കേസായതിനാല്‍ തന്നെ ഇനി നല്ല റീച്ചായിരിക്കുമെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം സഞ്ജു ടെക്കിക്കെതിരെ എംവിഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe