മലപ്പുറത്ത് ലോറിയിൽ 230 കിലോ കഞ്ചാവ് കടത്തിയ സംഭവം; പ്രതികൾക്ക് 30 വർഷം കഠിന തടവ്

news image
Jun 11, 2024, 5:17 am GMT+0000 payyolionline.in
മലപ്പുറം: ലോറിയിൽ 230 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിലെ പ്രതികൾക്ക് 30 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതി പാലക്കാട് ആലത്തൂര്‍ കാവശേരി പാലത്തൊടി മനോഹരന്‍ (35), മൂന്നാം പ്രതി തൃശൂര്‍ മാതൂര്‍ ഓപ്പത്തുങ്ങല്‍ വട്ടപ്പറമ്ബന്‍ വീട്ടില്‍ ബിനീദ് (34) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പ്രതികൾ രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

തിരൂര്‍ ചമ്രവട്ടം പാലത്തിലൂടെ ഇവർ ലോറിയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 2021 സെപ്റ്റംബര്‍ മൂന്നിന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തിരൂര്‍ എസ്‌ഐയായിരുന്ന ജലീല്‍ കറുത്തേടത്ത് റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ലോറി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കേസിലെ രണ്ടാം പ്രതി തൃശൂര്‍ ആളൂര്‍ വെള്ളാന്‍ചിറ, പൊരുന്നാന്‍കുന്ന് ആത്തിപ്പാലത്തില്‍ വീട്ടില്‍ ദിനേശ് (40)ന് കോടതി ജാമ്യം അനുവദിച്ചതോടെ മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരേയുള്ള കേസ് പിന്നീട് നടക്കും. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് നാളിതുവരെ കോടതി ജാമ്യം അനുവദിക്കാതിരുന്നതിനാല്‍ ഇവര്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍റില്‍ തുടരുകയായിരുന്നു.

തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.ജെ. ജിജോയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് 10 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 39 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. ലൈസണ്‍ ഓഫീസര്‍ എസ്‌ഐ സുരേഷ്ബാബു പ്രോസിക്യൂഷനെ സഹായിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe