ആരുടെയും പിന്നിലല്ല, യശസ്സോടെ മുന്നിൽ തന്നെ ; ആമയിഴഞ്ചാനും മുണ്ടക്കൈയും എടുത്ത് പറഞ്ഞ് ഫയര്‍ഫോഴ്സിന് അഭിനന്ദനം

news image
Aug 22, 2024, 2:27 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെയും പിന്നിൽ അല്ലാതെ  ചിലപ്പോഴെങ്കിലും മുന്നിലായി പ്രവർത്തനം കാഴ്ച വെക്കാൻ  കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിന് കഴിഞ്ഞിട്ടുണ്ട്.

2018ലെ പ്രളയ കാലത്തും കോവിഡ് കാലത്തും ആ പ്രവർത്തനം നമ്മൾ കണ്ടതാണ്. അടുത്തകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്  തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഫയർഫോഴ്സിന്റെ  സ്പെഷ്യൽ ടാസ്ക് ഫോഴ്സും സ്‌കൂബ ഡൈവിംഗ് യൂണിറ്റും നടത്തിയ അങ്ങേയറ്റം പ്രശംസനീയമായ ഇടപെടൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഫയർഫോഴ്സ് ഉൾപ്പെടെ എല്ലാവരും കാഴ്ചവച്ചത്. ഇത്തരം ദുരന്ത മുഖങ്ങളിൽ നമ്മുടെ നാടിന്റെ പ്രത്യേകതയായ ജനങ്ങളുടെ സഹകരണവും പിന്തുണയും മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സഹായിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തങ്ങൾക്കിടയാക്കുന്ന ഏറ്റവും പ്രധാന പ്രതിഭാസം കാലാവസ്ഥാ വ്യതിയാനമാണ്. നിർഭാഗ്യവശാൽ അതിന് ഏറ്റവും കൂടുതൽ നാം ഇരയാവുന്നു. പ്രകൃതിദുരന്തം ഏത് ഘട്ടത്തിലും സംഭവിക്കാം.  കാലാവസ്ഥാ വ്യതിയാനത്തിന്റെ ആപത്ത് പെട്ടെന്ന് ഇല്ലാതാവുന്ന ഒന്നല്ല. ഇത്തരം ആപത്ത് സംഭവിക്കാൻ ഇടയുണ്ട് എന്ന കരുതൽ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതായിട്ടുണ്ട്. അതിന്റെ ഒരു ഭാഗം  ഏത് ഘട്ടത്തിലും ഇടപെടാൻ ഇത്തരം സേനകളെ പ്രാപ്തമാക്കുക എന്നതാണ്.

2018ലെ പ്രളയത്തിനുശേഷം ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ശ്രമം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിലും  വലിയ തോതിലുള്ള മാറ്റങ്ങൾ ഉണ്ടായി.  ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചുള്ള  ജല സുരക്ഷാ പരിശീലന കേന്ദ്രം  ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  രക്ഷാപ്രവർത്തനത്തിലെ ഏറ്റവും പ്രധാനം പെട്ടെന്ന് ഇറങ്ങി നടത്തുന്ന പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് ആയാലും പൊലീസ് ആയാലും മറ്റേതെങ്കിലും സേന ആയാലും ദുരന്ത സ്ഥലത്ത് എത്തിച്ചേരുന്നതിന് എടുക്കുന്ന സമയമുണ്ട്.

ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ  നാട്ടുകാർ സ്വയമേവ ഇറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് നമ്മുടെ സ്ഥിരം അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം അനുഭവം മനസ്സിൽ വച്ചു കൊണ്ടാണ്   ഇത്തരത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ തയ്യാറാകുന്ന നാട്ടുകാരിൽ ഒരു വിഭാഗത്തെ ഉൾപ്പെടുത്തിക്കൊണ്ട് സന്നദ്ധസേനക്ക് സർക്കാർ രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായാണ് 2019ൽ സിവിൽ ഡിഫൻസ് സംവിധാനം ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്ത മേഖലയിൽ  സിവിൽ ഡിഫൻസിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ പദ്മകുമാർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പി വി വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി എം ഉണ്ണികൃഷ്ണൻ ( പെരിങ്ങോം-വയക്കര ), കെ എഫ് അലക്സാണ്ടർ  (ചെറുപുഴ), എം വി സുനിൽകുമാർ ( കാങ്കോൽ-ആലപ്പടമ്പ), ഡി ആർ രാമചന്ദ്രൻ ( എരമം- കുറ്റൂർ ), കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എം രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം  രജനി മോഹൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ കെ രാജൻ മാസ്റ്റർ, ഇബ്രാഹിം പൂമംഗലം, ജോയ്സ് പുത്തൻപുര, കെ ഹരിഹർകുമാർ, പി ജയൻ, അസൈനാർ, സംഘടനാ  നേതാക്കളായ എൻ വി കുഞ്ഞിരാമൻ, എം വി ശശി, പി വി പവിത്രൻ, ബൈജു കോട്ടായി, കെ കെ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe