കാനഡ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറക്കും; വർക്ക് പെർമിറ്റിനും നിയന്ത്രണം, ഇന്ത്യക്കാർക്ക് ഉൾപ്പടെ തിരിച്ചടി

news image
Sep 19, 2024, 5:58 am GMT+0000 payyolionline.in

ഒട്ടാവ: വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റൈഡി പെർമിറ്റിന്റെ എണ്ണം വെട്ടികുറക്കാനൊരുങ്ങി കാനഡ. വർക്ക് പെർമിറ്റിന്റെ എണ്ണവും കാനഡ ഇത്തരത്തിൽ കുറക്കും. കാനഡയിൽ താൽക്കാലികമായി താമസമാക്കുന്നവരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും മാസങ്ങളിൽ ഇതിനുള്ള നടപടികളുമായി കാനഡ മുന്നോട്ട് പോകുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ ഗവൺമെന്റ് അഭിപ്രായ സർവേകളിൽ പിന്നാക്കം പോയതും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുമാണ് കാനഡയെ കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചത്. നേരത്തെ മറ്റ് പല രാജ്യങ്ങളും വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.

2025 ഒക്ടോബറിൽ കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കാനഡ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടൊരു പ്രചാരണ വിഷയമാണ് വിദേശത്ത് നിന്നും പഠനത്തിനും ജോലിക്കുമായെത്തുന്ന ആളുകളുടെ പ്രശ്നം.2025ൽ ഇന്റർനാഷണൽ സ്റ്റഡി പെർമിറ്റ് 4,37,000 ആയി കുറക്കാനാണ് കാനഡ ഒരുങ്ങുന്നത്. 2023ൽ 509,390 പെർമിറ്റുകൾ നൽകിയിരുന്നു. എമിഗ്രേഷൻ വകുപ്പിലെ വിവരങ്ങൾ പ്രകാരം 2024ൽ ഇതുവരെ 175,920 പെർമിറ്റുകൾ നൽകിയിട്ടുണ്ട്.

നേരത്തെ രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കാനഡ സർക്കാർ നിജപ്പെടുത്തിയിരുന്നു. 6.8 ശതമാനമുണ്ടായിരുന്നതാണ് അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തിയത്. കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ ചിലവ് കുറഞ്ഞ വീടുകളിൽ ഉൾപ്പടെ കാനഡയിൽ ലഭ്യതക്കുറവുണ്ടായി. ഇതിനൊപ്പം ജീവിത ചെലവ് ഉയർന്നതും കുടിയേറ്റത്തോടുള്ള പ്രതിഷേധം ഉണ്ടാവുന്നതിനുള്ള കാരണമായി. കാനഡയിൽ പണപ്പെരുപ്പവും കുറയാതെ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe