ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ശ്രമം: നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

news image
Sep 25, 2024, 2:28 pm GMT+0000 payyolionline.in

ദില്ലി: ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കൻ  നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായാണ് രഞ്ജിത റോത്തഗി വഴി ഹർജി നൽകിയത്. സിദ്ദിഖ് മുൻകൂർ ജാമ്യഹർജി നൽകുമെന്നത് വ്യക്തമായതോടെ അതിജീവിത കോടതിയിൽ  തടസഹർജി നൽകി. സംസ്ഥാനസർക്കാരും തടസ്സഹർജി സമർപ്പിച്ചു.

തിരക്കിട്ട നീക്കങ്ങളാണ് സിദ്ദിഖിൻറെത്. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതോടെയാണ് പരമോന്നത കോടതിയിലെത്തിയത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ  സുപ്രീംകോടതിയെ സമീപിക്കാൻ  സിദ്ദിഖ് നീക്കം തുടങ്ങിയിരുന്നു.  സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകർ സംസാരിച്ചിരുന്നു. വിധിപകർപ്പും കൈമാറി. ഹൈക്കോടതി വിധിയിലെ ചില പോരായ്മകൾ ഉയർത്തിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്.

പീഡനം നടന്നെന്ന്   ആരോപണം ഉന്നയിച്ച്  എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് നൽകുന്നത്,  പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. അതിനാൽ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നും സിദ്ദിഖ് വാദിക്കുന്നു. സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തയാണ് താൻ,  മറ്റു ക്രമിനൽ  കേസുകൾ ഇല്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല,  അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തിൽ സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുവെന്നാണ് വിവരം. അതിജീവിത സമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ ചില പ്രസ്താവനകളും സിദ്ദിഖ് ഹർജിയിൽ പരാമർശിച്ചേക്കും.

ഇതിനിടയിൽ അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകി. മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അതിജീവിതയ്ക്കായി ഹാജരായേക്കും. സംസ്ഥാന സർക്കാരും തടസഹർജി നൽകിയിട്ടുണ്ട്. കേസന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ ദില്ലിയിലെത്തി,  അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തും.  മുൻകൂർ ജാമ്യം വെള്ളിയാഴ്ച്ച എങ്കിലും ബെഞ്ചിന് മുന്നിൽ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് ബലാത്സംഗക്കേസിൽ സുപ്രീം കോടതി ജാമ്യം നൽകാറുള്ളൂ. നേരത്തെ ഗവൺമെൻ്റ് പ്ലീഡർ പി.ജി മനുവിന്റെ കേസിൽ ഹൈക്കോടതി ഉത്തരവ് ശരിവച്ച്  കീഴടങ്ങാനുള്ള നിർദ്ദേശമാണ് സുപ്രീംകോടതി നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe