മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും വിശ്രമകേന്ദ്രം ഒരുക്കും

news image
Dec 9, 2024, 10:00 am GMT+0000 payyolionline.in

ശബരിമല > മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും അടുത്തവർഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിൽ അടുത്തിടെ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിന്റെ മാതൃകയിലാണ് പുതിയ കേന്ദ്രം ഒരുക്കുന്നതെന്നും ശബരിമലയിൽ കുട്ടികൾക്കായി മാത്രം ഒരുക്കിയിട്ടുള്ള ക്യൂ സംവിധാനം അടുത്തവർഷം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

കുട്ടികൾക്ക് ക്യൂവില്ലാതെ അയ്യപ്പദർശനം സാധ്യമാക്കാൻ കുട്ടി ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ഈ സംവിധാനം വിപുലപ്പെടുത്തും. കുട്ടികൾക്കൊപ്പമെത്തുന്ന മുതിർന്നവർ ഈ സംവിധാനത്തെ നിർദ്ദേശാനുസരണം ഉപയോഗപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർഥിച്ചു.

 

കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച് 15 ലക്ഷം തീഥാടകരെയാണ് ഇക്കുറി അധികമായി പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിലയ്ക്കൽ മുതൽ സോപാനം വരെ തീർഥാടകർക്കായി ഇത്തവണ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും അധികമായി പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിച്ചു. പമ്പയിൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മൂന്ന് നടപ്പന്തലുകൾ, സ്ത്രീകൾക്കായി വിശ്രമ കേന്ദ്രം എന്നിവ നിർമിച്ചു. ക്യൂവിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളം, ബിസ്കറ്റ് എന്നിവ നൽകാൻ സംവിധാനം ഏർപ്പെടുത്തി. വെർച്വൽ ക്യൂ ഫലപ്രദമായി നടപ്പിലാക്കാനായതോടെ സന്നിധാനത്തേക്ക് എല്ലാ ദിവസവും ഒരു പോലെ ഭക്തർക്ക് എത്താനായെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ മുഖ്യ പ്രസാദമായ അരവണ, ഉണ്ണിയപ്പം എന്നിവ അനിയന്ത്രിതമായാണ് വിതരണം ചെയ്യുന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ 40 ലക്ഷം അരവണ ടിന്നുകൾ കരുതൽ ശേഖരമായി ഉണ്ടായിരുന്നു. 25 ലക്ഷം ടിന്നുകൾ  ഇപ്പോഴും സ്റ്റോക്കുണ്ടെന്നും ദിവസവും മൂന്നര ലക്ഷം അരവണ  ടിന്നുകളുടെ വില്പന നടന്നു വരുന്നുണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe