ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കൊള്ളയടിക്കപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ വസ്തുക്കളുടെയും സ്വത്തിന്റെയും കണക്കുകൾ തേടി സുപ്രീംകോടതി. മണിപ്പൂർ സർക്കാരിനോടാണ് വിശദമായ കണക്ക് നൽകാൻ ആവശ്യപ്പെട്ടത്. പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും സർക്കാരിനോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ച് നിർദേശിച്ചു.
പൂർണമായും ഭാഗികമായും കത്തിച്ച കെട്ടിടങ്ങൾ, മോഷണം നടന്ന കെട്ടിടങ്ങൾ, അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ എന്നിവയെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ മുദ്രവച്ച കവറിനുള്ളിൽ നൽകാനാണ് നിർദേശം. മണിപ്പൂർ സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഹാജരായി. സംസ്ഥാനം വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും എന്നാൽ തുറന്ന കോടതിയിൽ വിവരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കില്ലെന്നും തുഷാർ മെഹ്ത പറഞ്ഞു.
സംസ്ഥാനത്തെ പുനരധിവാസം നിരീക്ഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തൽ സമിതി നൽകിയ റിപ്പോർട്ടിൽ വീടുകൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ സംസ്ഥാനത്തിന്റെ പ്രതികരണവും കോടതി ചോദിച്ചു.