കെ.എസ്.ആർ.ടി.സിയിൽ ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചതായി പരാതി ഉയർന്നത്.
പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഊർജ്ജിതമായ പൊലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവർ കെ.എസ്.ആർ.ടി.സി ജീവനക്കാരെങ്കിൽ സർവീസിൽ നിന്ന് പിരിച്ചു വിടുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തെ വളരെ ഗൗരവരകരമായാണ് കാണുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പണി മുടക്കാനും പണി ചെയ്യാതെ വീട്ടിലിരിക്കാനും അവകാശമുണ്ട്. എന്നാൽ പണി ചെയ്യുന്നവരെ തടസപ്പെടുത്തുന്നതും സ്വന്തം തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആര്.ടി.സിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ഡെമോക്രാറ്റിക് ഫെഡറേഷന് (ടി.ഡി.എഫ്) ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. പണിമുടക്കിനെ നേരിടാൻ മാനേജ്മെന്റ് ഡൈസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, സ്വിഫ്റ്റിലെയടക്കം താൽക്കാലിക ജീവനക്കാർ, ബദൽ ജീവനക്കാർ എന്നിവരെ നിയോഗിച്ച് സർവിസുകൾ മുടങ്ങാതിരിക്കാനാണ് ശ്രമം.
ജോലിക്ക് ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശമ്പളവും പെന്ഷനും കൃത്യമായി വിതരണം ചെയ്യുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.