കോഴിക്കോട്: രാസലഹരിയുമായി അറസ്റ്റിലായ ബി.ബി.എ വിദ്യാർഥി റിമാൻഡിൽ. കാറിൽ കൊണ്ടുവന്ന 105 ഗ്രാം എം.ഡി.എം.എയുമായി രാമനാട്ടുകരയിൽനിന്ന് പിടിയിലായ മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ പി. ശ്രാവൺ സാഗറാണ് (20) റിമാൻഡിലായത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും എസ്.ഐ അനൂപ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. മലപ്പുറത്തുനിന്നാണ് ഇയാൾ ലഹരി എത്തിച്ചത്.
ഇൻസ്റ്റഗ്രാം ഉൾപ്പടെ സമൂഹമാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്നത്. എട്ട് മാസത്തോളമായി ഏകദേശം 50 തവണ മലപ്പുറം, കോഴിക്കോട് ജില്ലയിൽ ലഹരി എത്തിച്ചുനൽകിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ ശ്രാവണിന് ലഹരി എത്തിച്ച് കൊടുക്കുന്നവരെ കുറിച്ചും ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും ലഹരിശൃംഖലയിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഡൻസാഫ് എസ്.ഐമാരായ മനോജ് എടയേടത്ത്, കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എം. ഷിനോജ്, ഇ.വി. അതുൽ, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, ഫറോക്ക് സ്റ്റേഷനിലെ അനീഷ്, ഇർഫാൻ, ശന്തനു, യശ്വന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.