തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ദമ്മാമിൽനിന്ന് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്ന് രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലും കച്ചവടം തകരാറിലായി സാമ്പത്തികപ്രതിസന്ധിയിലുമായി ഏഴുവർഷമായി നാട്ടിൽ പോകാനാകാതെ കഴിയുന്നതിനിടയിൽ ഉറ്റവരുടെ കൂട്ടക്കൊലപാതകമെന്ന വലിയ ദുരന്തമുഖത്ത് സർവതും തകർന്നുനിന്ന അബ്ദുറഹീമിന് ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് രക്ഷകനായത്. നാസ് വക്കത്തിന്റെ ഇടപെടലിലൂടെയാണ് യാത്രാരേഖകൾ ശരിയാക്കി നാടണയാൻ വഴിയൊരുങ്ങിയത്.
പ്രിയപ്പെട്ടവരെ മകൻ കൊന്നുതള്ളിയപ്പോൾ ഇതൊന്നും അറിയാതെ ദമ്മാമിലെ കാർ ആക്സസറീസ് കടയിലെ ജോലിയിലായിരുന്നു അബ്ദുറഹീം. വൈകീട്ട് നാട്ടിൽനിന്ന് സഹോദരിയുടെ മകനാണ് വിളിച്ച് ഞെട്ടിക്കുന്ന വിവരമറിയിച്ചത്. ജ്യേഷ്ഠൻ അബ്ദുൽ ലത്തീഫും ഭാര്യ ഷാഹിദയും കൊല്ലപ്പെട്ട വിവരമാണ് ആദ്യം അറിഞ്ഞത്. കൃത്യം ചെയ്തത് തന്റെ മൂത്ത മകൻ അഫാനാണെന്നുകൂടി അറിഞ്ഞതോടെ അബ്ദുറഹീം എല്ലാ നിയന്ത്രണങ്ങളും നഷ്ടമായ അവസ്ഥയിലായി. പിന്നാലെ മറ്റ് കൊലപാതകങ്ങളെ കുറിച്ചുള്ള വാർത്തകളും എത്തിക്കൊണ്ടിരുന്നു. പിന്നെ ആകെയൊരു മരവിപ്പ് മൂടിയപോലെയായി. അഫാന്റെ പിതാവ് ദമ്മാമിൽ ആണെന്ന വാർത്ത പരന്നതോടെ അബ്ദുറഹീമിന്റെ ഫോണിലേക്ക് നിരന്തരം കോളുകൾ എത്തിക്കൊണ്ടിരുന്നു. അപ്പോഴും ഒരാൾക്കും ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
വിവരമറിഞ്ഞെത്തിയ നാസ് വക്കം ആശ്വസിപ്പിക്കുകയും നേരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. ജവാസത് (സൗദി പാസ്പോർട്ട് വകുപ്പ്) സിസ്റ്റം പരിശോധിച്ചപ്പോൾ ഒരു തരത്തിലുള്ള കേസും ഇദ്ദേഹത്തിന്റെ പേരിലില്ലെന്ന് മനസിലായി. തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് സ്പോൺസർ പരാതിപ്പെട്ട് ‘ഹുറുബ്’ കേസിൽപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം അബ്ദുറഹീമിന് നേരത്തെ തന്നെയുണ്ടായിരുന്നു. ദീർഘകാലം റിയാദിൽ കാർ ആക്സറീസ് ബിസിനസിൽ ഏർപ്പെട്ടിരുന്നു, അതൊക്കെ നഷ്ടമായ ശേഷം ഒന്നര മാസം മുമ്പാണ് ദമ്മാമിലേക്ക് വന്നതും. കുറെക്കാലമായി സ്പോൺസറെ കണ്ടിട്ടുമില്ല. എന്നാൽ തനിക്കെതിരെ അങ്ങനെയൊരു കേസും സ്പോൺസർ നൽകിയിട്ടില്ലെന്ന് രേഖകൾ പരിശോധിച്ചപ്പോൾ ബോധ്യമായി.
എന്നാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് വർഷമായിരുന്നു. മൂന്ന് വർഷത്തെ ഇഖാമ ഫീസും ലെവിയും പുതുക്കാൻ വൈകിയതിലുള്ള പിഴയും സഹിതം ഏതാണ്ട് അരലക്ഷത്തോളം റിയാൽ അടച്ചാൽ മാത്രമേ അതുമൂലമുള്ള നിയമകുരുക്ക് അഴിച്ച് നാട്ടിലേക്ക് പോകാനാവൂ. എന്നാൽ ഇതിനുള്ള പണം കണ്ടെത്താൻ ഒരു മാർഗവും റഹീമിന് മുന്നിലുണ്ടായിരുന്നില്ല. നടത്തിയിരുന്ന കച്ചവടം തകർന്നതിനാൽ വൻ സാമ്പത്തികബാധ്യതയും ഉണ്ട്.
ഡോ. സിദ്ധീഖ് അഹമ്മദിനെ പോലുള്ള പ്രവാസി വ്യവസായികൾ സഹായം വാഗ്ദാനം ചെയ്ത് നാസ് വക്കത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്പോർട്ട് വിഭാഗം എന്നിവയുടെ മേധാവികളെ നേരിൽ കണ്ട് ദയനീയസ്ഥിതി ബോധ്യപ്പെടുത്തിയതോടെ മനസലിഞ്ഞ അവർ സഹായിക്കാൻ സന്നദ്ധമാവുകയായിരുന്നു.
അബ്ദുറഹീമിനെ നാസ് ദമ്മാം നാടുകടത്തൽ കേന്ദ്രത്തിൽ നേരിട്ട് ഹാജരാക്കി. സാധാരണ ഒരാൾ നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു. കുറഞ്ഞത് ഏഴ് ദിവസമെങ്കിലും കഴിയാതെ നടപടികൾ പൂർത്തിയാക്കലും സാധ്യമല്ല. എന്നാൽ അധികൃതർ കനിഞ്ഞപ്പോൾ ഒറ്റ ദിവസം കൊണ്ട് എല്ലാ നിയമകുരുക്കും അഴിച്ച് ഫൈനൽ എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാസ് വക്കത്തിനായി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇതെല്ലാം പൂർത്തിയാക്കിയത്. മറ്റ് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പരമാവധി രഹസ്യമായാണ് ഇതുവരെയുള്ള നടപടിക്രമങ്ങൾ പിന്തുടർന്നത്.