കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്നും വർധിച്ചു. എന്നാൽ രണ്ടു വിലയാണ് പലയിടത്തും. അഡ്വ. എസ്. അബ്ദുൽ നാസർ ജനറൽ സെക്രട്ടറിയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ(എ.കെ.ജി.എസ്.എം.എ)കീഴിലുള്ള കടകളിൽ സ്വർണവില ഗ്രാമിന് 15 രൂപ വർധിച്ച് 7945 രൂപയായി. പവന് 120 രൂപ വർധിച്ച് 63,560 രൂപയും. കേരളത്തിലെ മുൻനിര ബ്രാൻഡഡ് ജ്വല്ലറി ഷോറൂമുകളിലും ഇതേ വിലയാണ്. 18കാരറ്റിന്റെ സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 6530 രൂപയായി. വെള്ളിക്ക് ഒരു രൂപ വർധിച്ച് 105 രൂപയും.
ഡോ. ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ(എ.കെ.ജി.എസ്.എം.എ)കീഴിലുള്ള സ്വർണക്കടകളിൽ വിലയിൽ മാറ്റമില്ല. ഈ കടകളിൽ ഗ്രാമിന് 7,940 രൂപയാണ് വില. പവന് 63,520 രൂപയും.
18 കാരറ്റ് സ്വർണവിലയിലും മാറ്റമില്ല. ഗ്രാമിന് 6540 രൂപയാണ്. വെള്ളിവില ഒരു രൂപ കൂടി 105 രൂപയായി.
അതേസമയം, പല കടകളിലും പല വിലയായതിനാൽ ഉപയോക്താക്കളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിൽ വൈറ്റ്ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞത് സ്വർണത്തിന് നേട്ടമായി.
യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്ന പ്രതീതി പരന്നതോടെ ഡോളറിന്റെ മൂല്യമിടിഞ്ഞതാണ് സ്വർണത്തിന്റെണ്‍വില വർധിക്കാൻ ഇടയാക്കിയത്. അതിന്റെ പ്രതിഫലനമാണ് കേരളത്തിലും കണ്ടത്. വരുംദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ.