വിമാനമിറങ്ങിയ യാത്രക്കാരിയെ സംശയം; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ 100 കൊക്കെയ്ൻ കാപ്സ്യൂൾ, വില 11 കോടി

news image
Mar 3, 2025, 8:09 am GMT+0000 payyolionline.in

മുംബൈ: വിമാനത്താവളത്തിൽ 11 കോടിയോളം രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി പിടിയിൽ. 100 കാപ്സ്യൂളുകളായി വിഴുങ്ങിയ കൊക്കെയ്നാണ് പിടികൂടിയത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രസീലിൽ നിന്നെത്തിയ യാത്രക്കാരിയെയാണ് അറസ്റ്റ് ചെയ്തത്.

ഒരു ബ്രസീലിയൻ പൌരൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുമെന്ന പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പരിശോധന കർശനമാക്കിയത്. സാവോ പോളോയിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിയെ ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.

ചോദ്യംചെയ്യലിൽ ഇന്ത്യയിലേക്ക് കടത്തുന്നതിനായി മയക്കുമരുന്ന് അടങ്ങിയ ക്യാപ്‌സ്യൂളുകൾ വിഴുങ്ങിയെന്ന് യാത്രക്കാരി സമ്മതിച്ചതായി ഡിആർഐ പറഞ്ഞു. തുടർന്ന്  അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 1,096 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 100 ഗുളികകൾ യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തു. ഇവയ്ക്ക് വിപണിയിൽ 10.96 കോടി രൂപ വിലയുണ്ട്.

എൻഡിപിഎസ് നിയമ പ്രകാരം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിആർഐ അറിയിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി. ആരാണ് ഈ കൊക്കെയിൻ ഇന്ത്യയിൽ കൈപ്പറ്റാനിരുന്നതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe