വടകര: ആയഞ്ചേരിയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് വർക്ക് ഷോപ്പിലെ ജോലിക്കിടെ വിപിൻ എന്ന യുവാവിനെയാണ് ഒരു സംഘം കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടുപോയി മർദിച്ച് പരിക്കേൽപ്പിച്ചത്. നട്ടെല്ലിന് പരിക്കേറ്റ യുവാവ് ചികിൽസയിലാണ്.
മർദ്ദനമേറ്റത്തിന് പിന്നാലെ യുവാവ് വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആയഞ്ചേരി സ്വദേശി ജിത്തു, സച്ചു, മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയുമാണ് വടകര പോലീസ് കേസ് എടുത്തത്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.