വ്ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകൻ സനല്‍ കുമാര്‍ ശശിധരന്. ജുനൈദ് ബലാത്സംഗ പരാതിയിൽ അറസ്റ്റിലായിരുന്നു. നിരപരാധിയാണോ അല്ലയോ എന്ന് തെളിയിക്കാൻ ഇനി അയാൾക്ക് കഴിയില്ലെന്നും പുലഭ്യം പറഞ്ഞുകൊണ്ടുള്ള വിഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയതെന്നും സനൽകുമാർ ശശിധരൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
‘നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല. പുലഭ്യം പറഞ്ഞുകൊണ്ടുള്ള വിഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവർ അടുത്ത ഇരയെ തേടും’ -സനൽകുമാർ ശശിധരൻ കുറിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 6.20നാണ് ജുനൈദിന് അപകടം സംഭവിച്ചത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മഞ്ചേരിയിൽനിന്ന് വഴിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
സനൽകുമാർ ശശിധരന്റെ പോസ്റ്റ്
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാൾ മുൻപ് ഒരു ബലാത്സംഗ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാൾ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലിൽ കണ്ടു. അതിൽ പക്ഷെ അയാൾ പറയുന്നത് കേൾപ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാൾ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.
അയാളുടെ വ്ലോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പി. ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്ലോഗ് എന്നില്ല. വ്ലോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവർ അടുത്ത ഇരയെ തേടും