കണ്ണൂർ: സ്കൂളിലെ ഫർണിച്ചറുകൾ, ടോയ്ലറ്റ് ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അവ നശിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായിരിക്കുമെന്ന് ജില്ലതല ജാഗ്രത സമിതി. അവസാന പ്രവൃത്തി ദിവസങ്ങളിലും പരീക്ഷ കഴിയുന്ന ദിവസവും ചില വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്ന പ്രവണതയുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും വിദ്യാലയങ്ങൾക്കുണ്ടാകുന്ന നഷ്ടം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്നും സമിതി അറിയിച്ചു.
സ്കൂളുകളിൽ ജാഗ്രത സമിതി രൂപവത്കരിച്ച് ആരംഭം കുറിക്കുന്ന ജനകീയ കാമ്പയിന്റെ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വിദ്യാർഥികളോട് കൂടുതലായി സംവദിച്ച് സാമൂഹിക വിരുദ്ധരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ കണ്ടെത്തണം. സമൂഹത്തിൽനിന്ന് ലഹരി പൂർണമായി ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വരെ എത്തിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും ജാഗ്രത സമിതിയിൽ തീരുമാനമായി. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലതല ജാഗ്രത സമിതി യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ അരുൺ. കെ. വിജയൻ മുഖ്യാതിഥിയായി. കണ്ണൂർ ബാർ അസോസിയേഷൻ അംഗം അഡ്വ. രാധാകൃഷ്ണൻ ക്ലാസെടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ യു.പി. ശോഭ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ, ജില്ല സബ് ജഡ്ജിയും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ പി. മഞ്ജു, കണ്ണൂർ സിറ്റി അഡീഷനൽ എസ്.പി കെ.വി. വേണുഗോപാൽ, എക്സൈസ് ഇൻസ്പെക്ടർ സലിൻ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ്. ബിജേഷ്, കണ്ണൂർ ആർ.ഡി.ഡി ആർ. രാജേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ പി. ബിജു, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ, ഉേദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.