കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയിൽപെട്ട ദേശീയപാതയാണ് കന്യാകുമാരി -പൻവേൽ. ദേശീയപാത -66 എന്ന പേരിൽ അറിയപ്പെടുന്ന ഈ പാത കേരളത്തിന്റെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വിശാലമായി നിരന്ന് കിടക്കുകയാണ്. 2026 ആകുമ്പോഴേക്കും പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ആറുവരി പാതയിൽ വിശാലമായ റോഡ് ഉണ്ടെങ്കിലും ഇരുചക്ര വാഹനങ്ങൾക്ക് സർവീസ് റോഡ് തന്നെ രക്ഷ. നിലവിൽ എക്സ്പ്രസ് ഹൈവേകളിലും ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല. അവിടെയും സർവീസ് റോഡിലൂടെയാണ് യാത്ര.
ഈയൊരു തീരുമാനം ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്ക് വളരെ ക്ലേശകരമായിരിക്കും. കാരണം കേരളത്തിൽ ബൈപ്പാസുകളിൽ ഉൾപ്പെടെ പലസ്ഥലത്തും സർവീസ് റോഡുകൾ ഇല്ല. അത്തരം സ്ഥലങ്ങളിൽ പഴയ റോഡ് വഴി പോയി വീണ്ടും സർവീസ് റോഡിലേക്ക് കടക്കണം. കൂടാതെ പാലങ്ങളിലും സർവീസ് റോഡില്ല. പുഴ കടക്കാൻ വേറെ വഴിയുമില്ല. അതിനാൽ തന്നെ അവിടെ മാത്രം ഇരുചക്രവാഹനങ്ങളെ അനുവദിക്കാൻ ധാരണയായിട്ടുണ്ട്.
60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഞെരുങ്ങിയത് സർവീസ് റോഡുകളാണ്. നിലവിൽ ഇരുചക്രവാഹനമുൾപ്പെടെ വേഗം കുറഞ്ഞ വണ്ടികൾ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ട്. കൂടാതെ പൊതുഗതാഗതം ആശ്രയിക്കുന്നവരും ബുദ്ധിമുട്ടും. സർവീസ് റോഡിൽ ബസ്ബേയില്ല. ബസ് ഷെൽട്ടർ മാത്രം. ഇതിന് നാലരമീറ്റർ നീളവും 1.8 മീറ്റർ വീതിയും രണ്ടുമീറ്റർ വീതിയുള്ള നടപ്പാതയിലാണ് (യൂട്ടിലിറ്റി കോറിഡോർ) ഷെൽട്ടർ സ്ഥാപിക്കുക. തലപ്പാടി-ചെങ്കള (39 കി.മീ) ദൂരത്തിൽ ഇരു സർവീസ് റോഡുകളിലുമായി 77 സ്ഥലങ്ങളിൽ ബസ് ഷെൽട്ടറുണ്ട്.