മലപ്പുറം: ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. മലപ്പുറം തലപ്പാറ വലിയപറമ്പിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു. ഓവുപാലം താഴ്ന്നു. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു.
തലപ്പാറക്കും കൊളപ്പുറത്തിനും ഇടയില്‍ വി.കെ പടി വലിയപറമ്പിലാണ് വിള്ളൽ. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ദേശീയപാതക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നുപോയി.
നേരത്തെ ദേശീയപാത തകർന്നുവീണ കൂരിയാടുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി. സംസ്ഥാനത്തെ പുതിയ പാതയില്‍ സംഭവിക്കുന്നത് ഗൗരവുമുള്ള വിഷയങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മേയ് 19നാണ് കൂരിയാട് ദേശീയപാതയുടെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വിസ് റോഡിലേക്ക് വീഴുകയായിരുന്നു.