ദില്ലി: രാജ്യത്തിന്റെ ആയുധ ശേഷി വർധിപ്പിക്കുന്നതിനായി ധനുഷ് ടോവ്ഡ് ഗൺ സിസ്റ്റങ്ങളുടെ മൂന്നാം റെജിമെന്റ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യ. ധനുഷിന്റെ രണ്ടാം റെജിമെന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും, മൂന്നാം യൂണിറ്റിനുള്ള കുറച്ചെണ്ണം ലഭിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ധനുഷിന്റെ ഓരോ റെജിമെന്റ് യൂണിറ്റുകളിലും 18 ഗൺ സിസ്റ്റങ്ങളാണ് ഉൾപ്പെടുന്നത്. 2019 ൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഓർഡനൻസ് ഫാക്ടറി ബോർഡായിരുന്ന AWEILന്റെ അനുമതി നേടിയതോടെ ധനുഷ് പീരങ്കികളുടെ വൻതോതിലുള്ള ഉൽപ്പാദനമാണ് നടക്കുന്നത്. 1,260 കോടി രൂപയുടെ കരാറാണിത്.
2026 മാർച്ചിനുള്ളിൽ ധനുഷ് 155-എംഎം/45 കാലിബർ ടോവ്ഡ് ഹോവിറ്റ്‌സർ എത്തിക്കണമെന്നായിരുന്നു കരാർ. ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (AWEIL) ആണ് ഇതിന്റെ നിർമാതാക്കാൾ. എന്നാൽ എല്ലാ കരാർ പ്രകാരമുള്ള എല്ലാ സിസ്റ്റങ്ങളും കൃത്യസമയത്ത് ലഭിക്കാൻ സാധ്യത കുറവാണെന്നും വൃത്തങ്ങൾ പറഞ്ഞു.